TreatOn
ജൈവവളവും ഹോര്മോണുകളും വിളകളില് കുത്തിവയ്ക്കാം, പുതിയ സാങ്കേതിക വിദ്യ കേരളത്തിലും
സൂചി കുത്തുന്നത് നമുക്ക് അത്ര താത്പര്യമുള്ളതല്ല, കുട്ടികള്ക്കാണെങ്കില് പറയുകയും വേണ്ട. അസുഖം വന്ന് ആശുപത്രിയില് പോയി സൂചി കുത്തിക്കേറ്റുകയെന്ന കാര്യം മനുഷ്യര്ക്കും മൃഗങ്ങള്ക്കും മാത്രമുള്ളതാണോ…? അല്ല എന്നാണ് ഉത്തരം. ചെടികള്ക്കും സൂചികുത്തി വളവും ഹോര്മോണുകളും നല്കുന്ന ടെക്‌നോളജി കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട് രാമനാട്ടുകര കാരാട് സ്വദേശി പി.കെ.എസ്. മേനോനാണ് ഈ TreatOn ടെക്‌നോളജി നമ്മുടെ നാട്ടില് പ്രാവര്ത്തികമാക്കാനൊരുങ്ങുന്നത്. തെങ്ങ്, വാഴ, കവുങ്ങ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തില് ഇന്ജക്റ്റ് ചെയ്തു വളം നല്കുന്നത്. രണ്ടു വര്ഷമായി ഈ മേഖലയില് വിവിധ പരീക്ഷണങ്ങള് നടത്തിയാണ് TreatOn കര്ഷകരുടെ മുന്നിലേക്കെത്തുന്നത്.
നാനോ ടെക്‌നോളജിയിൽ ജൈവവളം
തെങ്ങിലാണ് ഈ വിദ്യ ആദ്യം പരീക്ഷിച്ചു നോക്കിയത്. ഇസ്രയേല് ടെക്‌നോളജിയാണിത്. ഇന്ത്യയില് ആദ്യമായി നടപ്പാക്കുന്നത് നമ്മുടെ നാട്ടിലാണ്. തെങ്ങില് ഒന്ന്-ഒന്നരയടി ഉയരത്തില് അര ഇഞ്ച് ഡയാമീറ്ററില് ഡ്രില് ചെയ്തു തുളയുണ്ടാക്കി പിവിസി പൈപ്പ് ഘടിപ്പിക്കും. ഇതിലൂടെയാണ് പിന്നീട് TreatOn നൽകേണ്ടത്. ഡ്രില് ചെയ്ത സ്ഥലം സിലിക്കോണ് വച്ചു സീല് ചെയ്യും, ബാക്ടീരിയ ഒന്നും കേറില്ല. നാനോ ടെക്‌നോളജിയില് നിര്മിച്ച തികച്ചു ജൈവമായ വളങ്ങളാണ് TreatOn നല്കുന്നത്. ജൈവവളങ്ങള് മാത്രമേ ഈ ടെക്‌നോജിയിലൂടെ നല്കാന് കഴിയൂ. ദ്രാവകരൂപത്തിലുള്ള വളങ്ങള് തെങ്ങില് തുളച്ചു സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ നല്കുന്നതിനാല് പെട്ടെന്ന് ഫലം ചെയ്യും. ആദ്യത്തെ തവണമാത്രം ഞങ്ങളുടെ സഹായം മതി. പിന്നീട് കര്ഷകന് തന്നെ വളം നല്കാം.
ചെറിയ കുട്ടികള്ക്കു പോലും ഇതിലൂടെ വളപ്രയോഗം നടത്താം. നാനോ ടെക്‌നോളജിയില് തയാറാക്കിയ ഓര്ഗാനിക് വളം വര്ഷത്തില് രണ്ടു തവണ നല്കിയാല് മതി. സ്വന്തം പറമ്പിലെ തെങ്ങിലും നാട്ടില് പല കര്ഷകര്ക്കിടയിലും ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചു വിജയം കണ്ടിട്ടുണ്ട്. തെങ്ങിന് സ്ഥിരം കാണുന്ന പ്രശ്‌നങ്ങളായ മണ്ഡരി, ഇലപ്പേന് എന്നിവയുടെ ഉപദ്രവം വളരെ കുറഞ്ഞു. മച്ചിങ്ങ പൊഴിച്ചില് 80 ശതമാനവും മാറി. നല്ല വലിപ്പമുള്ള പച്ചനിറമുള്ള തേങ്ങള് ലഭിച്ചു തുടങ്ങി. നൈട്രജന്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം കൃത്യമായ അളവില് ലഭിക്കുന്നതാണ് ഇതിന് കാരണം. കൃത്യമായി പരാഗണം നടക്കുന്നതിനാല് തേങ്ങയുടെ എണ്ണവും കൂടി. പരാഗണം കൃത്യമായി നടക്കാന് പ്രത്യേക ഹോര്മോണും TreatOn ലൂടെ നല്കുന്നുണ്ട്. തെങ്ങിന് തടം തുറക്കാനും വളം നല്കാനുള്ള പണിക്കൂലി, സമയം, വളത്തിന്റെ വില എന്നിവയെല്ലാം വലിയ തോതില് ലാഭിക്കാമെന്നതാണ് ഈ വിദ്യയുടെ പ്രധാന നേട്ടം. വേരിലൂടെ അല്ലാതെ നല്കുന്നതിനാല് വളം പെട്ടെന്ന് തന്നെ മരത്തിലെത്തും. വേരിന് ഉറപ്പ് ആവശ്യമുണ്ടെങ്കില് മാത്രം തടത്തില് കുറച്ച് വളം നല്കിയാല് മതി. നന പതിവു പോലെ നടത്തണം.
TreatOn വാഴയ്ക്കും കവുങ്ങിനും ഏറെ ഗുണകരം
തെങ്ങിനെപ്പോലെ കവുങ്ങിനും വാഴയ്ക്കും ഏറെ ഗുണകരമാണ് ഈ സാങ്കേതിക വിദ്യയെന്ന് പരീക്ഷിച്ചു തെളിഞ്ഞതാണ്. തെങ്ങിന് വളം നല്കുന്ന സമാന രീതിതന്നെയാണ് കവുങ്ങിനും. മഹാളി രോഗത്തെ പ്രതിരോധിച്ച് നല്ല പോലെ അടയ്ക്കയുണ്ടാകുന്നുവെന്നാണ് അനുഭവം. വാഴയ്ക്ക് രണ്ടു തവണയാണ് വളം നല്കേണ്ടത്, രണ്ട് – നാല് മാസങ്ങളില്. കന്ന് നടുമ്പോള് നല്കുന്ന അടിവളം മാത്രം നല്കിയാല് മതി. പിന്നീട് ഈ രീതിയില് വളം കുത്തിവച്ചാല് നല്ല വലിപ്പമുള്ള ഒരേ സൈസിലുള്ള പഴങ്ങളുള്ള കുല ലഭിക്കും, തണ്ടു തുരപ്പന് പുഴുവിന്റെ ആക്രമണം ഉണ്ടാകുകയുമില്ല. തെങ്ങിനും കവുങ്ങിനും വളം നല്കുന്നതില് നിന്നു കുറച്ച മാറ്റമുണ്ട് വാഴയുടെ കാര്യത്തില്. തിളപ്പിച്ചാറ്റിയ വെള്ളത്തില് വളം മിക്‌സ് ചെയ്തു സ്പ്രേ ഗണ്ണില് നീഡില് ഫിറ്റ് ചെയ്തു ഇന്ജക്റ്റ് ചെയ്യുകയാണ് ചെയ്യുക.
TreatOn കര്ഷകര്ക്കായി വിപണിയിലേക്ക്
രണ്ടു വര്ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്ക്കൊടുവില് കര്ഷകരിലേക്ക് ഈ വിദ്യയെത്തിക്കാനുള്ള നടപടികള് തുടങ്ങിയിരിക്കുകയാണ്. വളങ്ങള് ജപ്പാന്, ചൈന എന്നിവിടങ്ങളില് നിന്നുമാണ് എത്തിക്കുന്നത്. ആദ്യ തവണ തന്റെ ടീമെത്തി പൈപ്പ് സ്ഥാപിച്ചു വളം നല്കും. രണ്ടു ഡോസ് മരുന്നാണ് തെങ്ങിന് ആദ്യം നല്കേണ്ടത്. വളര്ച്ചയ്ക്ക് ആവശ്യമായ ഹോര്മോണുകളും ഇതിലുണ്ടാകും. വാഴയ്ക്ക് ഹോര്മോണും ഗ്രോത്ത് റെഗുലേറ്റുമാണുളളത്. കേരളത്തിലെവിടെയും വലിയ ചെലവില്ലാതെ ഈ സാങ്കേതിക വിദ്യ പ്രാവര്ത്തികമാക്കാനുള്ള ശ്രമത്തിലാണ് മേനോനിപ്പോള്. ഇതിനായി കുറച്ച് ജീവനക്കാരെ ഉള്പ്പെടുത്തി ടീം തന്നെ രൂപപ്പെടുത്തി കഴിഞ്ഞു.
Comments
Post a Comment